
വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിലെ വീടുകളിൽ ഇന്ന് ചില കുടുംബങ്ങൾ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ചു. ദുരന്തത്തിന് പിന്നാലെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും വേദനകൾക്കും ഇടയിൽ പുതിയ ജീവിതത്തിലേക്കുള്ള പ്രതീക്ഷയുടെ ചുവടുവയ്പായാണ് ഈ ദിനത്തെ വിലയിരുത്തുന്നത്.

പുതിയ വീടുകളിലേക്ക് താമസം മാറിയ കുടുംബങ്ങളുമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏറെ വേദനയും നഷ്ടങ്ങളും അതിജീവിച്ച ജീവിതങ്ങളിൽ ഇന്ന് പുതിയൊരു തുടക്കത്തിന്റെ സന്തോഷം നിറയുന്നതായി അനുഭവപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേൽക്കൂരയും മാത്രമല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവനുമാണ്. ആ സന്തോഷത്തിൽ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു,” എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിനായാണ് സർക്കാർ ടൗൺഷിപ്പ് പദ്ധതി നടപ്പാക്കിയത്. പുതിയ വീടുകളിലേക്ക് പ്രവേശിച്ച കുടുംബങ്ങൾക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.