
പത്തനംതിട്ട: പ്രജനന കാലയളവിൽ വയലുകളിലും ചെറുതോടുകളിലും എത്തുന്ന മത്സ്യങ്ങളെ അനധികൃതമായി പിടിക്കുന്നത് കർശനമായി നിരോധിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരപാത തടസപ്പെടുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും നടത്തുന്ന ‘ഊത്തപിടിത്തം’ നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും 15,000 രൂപ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്നതാണെന്നും പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുന്നതിനുമായി പ്രജനന കാലയളവിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് അഭ്യർഥിച്ചു. ഗ്രാമീണ ജലാശയങ്ങളിലും ചെറുതോടുകളിലും പരിശോധനകൾ വ്യാപകമാക്കുമെന്നും അധികൃതർ അറിയിച്ചു.