കാസർകോട്: വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസു കാലുകൾ നഷ്ടമായി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് ഐങ്ങോത്ത് ദേശീയപാതയിലാണ് ഗുരുതര അപകടം നടന്നത്.
സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ദേശീയപാതയോരത്ത് അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറികൾ മാറ്റാൻ നിർദേശം നൽകുന്നതിനിടെ, അമിതവേഗതയിലെത്തിയ കാർ പോലീസ് ജീപ്പിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്കിടയിൽപ്പെട്ട ഇരുവർക്കും കാലുകൾക്ക് അതീവ ഗുരുതര പരിക്കേറ്റു.
അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻ മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയും അടിയന്തര ശസ്ത്രക്രിയയും നടത്തിയെങ്കിലും പരിക്കുകളുടെ തീവ്രത കാരണം ഇരുവരുടെയും കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.