ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴത്തുക ₹250ൽ നിന്ന് ₹500 ആയി വർധിപ്പിച്ചു. 2026 ജൂൺ 20 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി റെയിൽവേ ബോർഡ് അറിയിച്ചു. 1989 ലെ റെയിൽവേ നിയമത്തിലെ 137 ഉം 138 ഉം വകുപ്പുകൾ പരിഷ്കരിക്കുന്ന 2026 ലെ ജൻ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമത്തിന് കീഴിലാണ് ഈ അപ്ഡേറ്റ് വരുന്നത്
പുതിയ ചട്ടപ്രകാരം, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർ യാത്ര ചെയ്ത ദൂരത്തിനുള്ള മുഴുവൻ നിരക്കിനൊപ്പം അതിന് തുല്യമായ അധിക ചാർജും നൽകേണ്ടിവരും. എന്നാൽ ഏത് സാഹചര്യത്തിലും കുറഞ്ഞത് ₹500 പിഴ ഈടാക്കും.
സാധുവായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക, ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുക, ജനറൽ ടിക്കറ്റ് ഉപയോഗിച്ച് സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ അനുമതിയില്ലാതെ യാത്ര ചെയ്യുക തുടങ്ങിയവയ്ക്കെല്ലാം പുതിയ പിഴ ബാധകമാണ്.
പിഴ അടയ്ക്കാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ റെയിൽവേ ഉദ്യോഗസ്ഥർ കേസ് കോടതിയിലേക്ക് കൈമാറാം. ഗുരുതരമോ ആവർത്തിച്ചുള്ളതോ ആയ നിയമലംഘനങ്ങൾക്ക് ആറുമാസം വരെ തടവുശിക്ഷയോ അധിക പിഴയോ ലഭിക്കാനും സാധ്യതയുണ്ട്.
പ്ലാറ്റ്ഫോം ടിക്കറ്റ് സംബന്ധിച്ച ചില ലംഘനങ്ങൾക്കും സമാന വ്യവസ്ഥകൾ ബാധകമാകാമെങ്കിലും പ്രധാനമായും ട്രെയിനിലെ ടിക്കറ്റില്ലാ യാത്രയാണ് നടപടിയുടെ ലക്ഷ്യമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
ഒരു പതിറ്റാണ്ടിലേറെയായി ആദ്യമായാണ് കുറഞ്ഞ പിഴത്തുകയിൽ വലിയ വർധനവ് വരുന്നത്. അവസാനമായി 2014ഓടെയാണ് പിഴത്തുക ₹250 ആയി നിശ്ചയിച്ചിരുന്നത്.
ടിക്കറ്റില്ലാ യാത്രയും ക്രമക്കേടുകളും മൂലം റെയിൽവേയ്ക്ക് വലിയ വരുമാനനഷ്ടവും യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതുമാണ് പിഴ വർധിപ്പിക്കാനുള്ള പ്രധാന കാരണം. 2026 ഏപ്രിൽ-മെയ് മാസങ്ങളിൽ മാത്രം സെൻട്രൽ റെയിൽവേ ഏകദേശം അഞ്ച് ലക്ഷം കേസുകളിൽ നിന്ന് ₹40 കോടിയിലധികം പിഴയായി ഈടാക്കിയിരുന്നു. രാജ്യവ്യാപകമായി 2024-25 സാമ്പത്തിക വർഷത്തിൽ ടിക്കറ്റില്ലാ യാത്രയും അനുബന്ധ നിയമലംഘനങ്ങളും വഴി റെയിൽവേ ₹1,781 കോടി രൂപ സമാഹരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, പുതിയ തീരുമാനം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. നിയമം കർശനമാക്കുന്നത് യാത്രാ അച്ചടക്കം ഉറപ്പാക്കുമെന്നും റെയിൽവേയുടെ വരുമാന ചോർച്ച തടയുമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. ചിലർ ₹5,000 മുതൽ ₹10,000 വരെ പിഴ വർധിപ്പിക്കുകയും പരിശോധന കൂടുതൽ ശക്തമാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം ന്യായമായ യാത്രാ സംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.