2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയോട് 3-2ന് പരാജയപ്പെട്ടെങ്കിലും മത്സരശേഷം നായകൻ ലയണൽ മെസ്സിയുമായി ഉണ്ടായ ഹൃദയസ്പർശിയായ കൂടിക്കാഴ്ച ജീവിതകാലം മുഴുവൻ ഓർമിക്കുമെന്ന് കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞ പറഞ്ഞു.
മത്സരശേഷം മെസിയെ സമീപിച്ചപ്പോൾ താൻ ഒന്നും പറയുന്നതിന് മുമ്പേ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ചെന്ന് വോസിഞ്ഞ വെളിപ്പെടുത്തി. “താങ്കൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിങ്ങൾ ശരിക്കും മികച്ച ഗോൾകീപ്പറാണ്. നിങ്ങളുടെ രാജ്യക്കാർ താങ്കളെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകും,” എന്നാണ് മെസി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
അതിന് മറുപടിയായി “നന്ദി ലിയോ, നിങ്ങളാണ് ഏറ്റവും മികച്ചത്” എന്ന് പറഞ്ഞ ശേഷം മെസിയുടെ ജേഴ്സി ചോദിച്ചെന്നും വോസിഞ്ഞ പറഞ്ഞു. അതിന് മെസി പുഞ്ചിരിച്ചുകൊണ്ട്, “തീർച്ചയായും. ലോക്കർ റൂം ഇടനാഴിയിൽ ഞാൻ നിനക്കത് നൽകാം,” എന്ന് മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
“ഇത്തരം നിമിഷങ്ങൾ ജീവിതകാലം മുഴുവൻ ഞാൻ ഓർക്കും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളിൽ നിന്ന് ഇത്തരമൊരു അഭിനന്ദനം ലഭിച്ചത് എനിക്ക് ഏറെ വിലപ്പെട്ട അനുഭവമാണ്,” വോസിഞ്ഞ കൂട്ടിച്ചേർത്തു.
അമേരിക്കയിൽ നടന്ന ആവേശകരമായ മത്സരത്തിൽ കേപ് വെർദെയെ മത്സരത്തിൽ നിലനിർത്താൻ വോസിഞ്ഞ നിർണായക പ്രകടനമാണ് പുറത്തെടുത്തത്. മെസിയുടെ നിരവധി ശ്രമങ്ങൾ ഉൾപ്പെടെ എട്ട് മുതൽ പത്ത് വരെ സേവുകൾ നടത്തിയെങ്കിലും അധികസമയത്ത് അർജന്റീന 3-2ന് വിജയം സ്വന്തമാക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മത്സരശേഷമുള്ള മെസിയുടെ വിനയപൂർവമായ പെരുമാറ്റവും വോസിഞ്ഞയോടുള്ള അഭിനന്ദനവും സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുകയാണ്.