കൊല്ലം നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു. ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

അപകടത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ വീഴ്ചകളും രക്ഷാപ്രവർത്തനത്തിലെ ഏകോപനമില്ലായ്മയും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതായി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൗതം കൃഷ്ണയുടെ കുടുംബത്തിന്റെ സംരക്ഷണവും പുനരധിവാസവും അടിയന്തരമായി ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ ഒരാൾക്ക് കെ.എം.എം.എല്ലിൽ ജോലി നൽകണമെന്ന ആവശ്യവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. സുരക്ഷിതമായ താമസസൗകര്യവും ആവശ്യമായ സാമ്പത്തിക സഹായവും സർക്കാർ ലഭ്യമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ ആവശ്യങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി. ദുരന്തത്തിൽ കുടുംബത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.