
കായംകുളം: കായംകുളത്ത് പാമ്പുകടിയേറ്റ് 42കാരിയായ സ്ത്രീ മരിച്ചു. ചേറാവള്ളി വടക്കേതോപ്പ് സ്വദേശിനിയായ സെലീനയാണ് മരിച്ചത്. കൊറ്റുകുളങ്ങരയില്‍ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്.
ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയിരുന്ന സെലീന, ആളൊഴിഞ്ഞ പറമ്പില്‍ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്തിരുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം വാഹനം എടുക്കാന്‍ പോകുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.
ഉടന്‍ കായംകുളം താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൂട് കൂടുന്ന കാലമായതിനാല്‍ വീടുകളിലും പരിസരങ്ങളിലും പാമ്പുകളുടെ സാന്നിധ്യം വര്‍ധിക്കാനിടയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.