
കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ കൊശവൻവയൽ കട്ടിയാങ്കൽ വീട്ടിൽ അയോന മോൺസണിന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃകയായി. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവയവദാനത്തിന് കുടുംബം സമ്മതം നൽകിയത്.

അയോനയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ രോഗിക്കും കരൾ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിക്കും നൽകും. രണ്ട് നേത്രപടലങ്ങൾ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികൾക്കാണ് ലഭിക്കുക.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 10.30 വരെ വീട്ടിലും തുടർന്ന് 11.00 മുതൽ 2.30 വരെ തിരൂർ സെന്റ് ഫ്രാൻസിസ് അസ്സിസി സൺഡേ സ്കൂൾ ഹാളിലും പൊതുദർശനത്തിന് വെക്കും. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ നടക്കും.
കട്ടിയാങ്കൽ മോൻസൺ–അനിത ദമ്പതികളുടെ മകളായ അയോനയുടെ സഹോദരങ്ങൾ മാർഫിൻ, എയ്ഞ്ചൽ എന്നിവരാണ്.