
കല്ലമ്പലം: നാവായിക്കുളത്ത് ദേശീയപാതയിലെ സർവീസ് റോഡിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൃശൂർ കൊടകരയിലെ ഒരു എംബിഎ കോളേജിലെ വിദ്യാർത്ഥികൾ വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് പോയ ബസാണ് ഇന്ന് പുലർച്ചെ 3.30 ഓടെ അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 42 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ വിദ്യാർത്ഥിയായ ക്രിസ്റ്റോ പോളിനും അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസണുമാണ് ഗുരുതര പരിക്കേറ്റത്. ബസ് ഡ്രൈവർക്കും നിസ്സാര പരിക്കുകളുണ്ടായി.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായ രണ്ടുപേരെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചരിഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.