
ആലപ്പുഴ:കേരളത്തിലേക്കുള്ള കേന്ദ്രസർക്കാരിന്റെ റോഡ് വികസന പദ്ധതി ഫണ്ടിൽ നിന്ന് ആഴപ്പുഴ ലോക്സഭാ മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിനായി 38 കോടി രൂപ അനുവദിച്ചതായി ആലപ്പുഴ എംപി കെ സി വേണുഗോപാൽ അറിയിച്ചു. പദ്ധതികളുടെ വിശദമായ ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) എത്രയും വേഗം തയ്യാറാക്കി കരാർ നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വടുതല–കുടപുറം–ചെങ്ങണ്ട–തൃച്ചാട്ടുകുളം–പൂച്ചാക്കൽ–ഉളവയ്പ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 11.7 കിലോമീറ്റർ നീളമുള്ള റോഡിന്റെ നവീകരണത്തിനായി 15 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ, പള്ളിപ്പാട്–വഴുതാനം–പാറക്കളം–പൊയ്യക്കര ജംഗ്ഷൻ–മണിമലർമുക്ക് ജംഗ്ഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന 5 കിലോമീറ്റർ നീളമുള്ള റോഡിന് 23 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഈ റോഡുകൾ പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം കൃഷി, വ്യാപാരം, ടൂറിസം മേഖലകളുടെ വികസനത്തിനും വലിയ സഹായമാകും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കി നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായും എംപി അറിയിച്ചു.
പദ്ധതികൾ നടപ്പിലാകുന്നതോടെ ആഴപ്പുഴ മണ്ഡലത്തിലെ ഗ്രാമീണ-നഗര മേഖലകളെ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കാനും യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.