
തിരുവനന്തപുരം: മകൻ പിതാവിനെ തല്ലിക്കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് അമ്പൂരി ഗ്രാമം. അമ്പൂരി സ്വദേശിയായ തോമസ് എബ്രഹാം (65) ആണ് സ്വന്തം മകൻ ഷാനുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി ഷാനുവിന്റെ വിവാഹ വാർഷികാഘോഷങ്ങൾക്കിടെയായിരുന്നു സംഭവം. ഷാനുവും ഭാര്യയും തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് പിതാവ് തോമസും ബന്ധുവായ വർഗീസും ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. ഇതിനിടെ പ്രകോപിതനായ ഷാനു ആദ്യം വർഗീസിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.
ഇത് തടയാൻ ശ്രമിച്ച പിതാവ് തോമസിനെ പ്ലാസ്റ്റിക് കസേര കൊണ്ട് തലയിൽ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയായ ഷാനു കോയമ്പത്തൂരിൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജോലി ആവശ്യത്തിനായി ഉടൻ മലേഷ്യയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു ഇയാൾ.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുടുംബ വഴക്കിനിടെയുണ്ടായ പെട്ടെന്നുള്ള പ്രകോപനം ഒരു പിതാവിന്റെ ജീവനെടുത്ത സംഭവത്തിൽ നാട്ടുകാർ കടുത്ത ഞെട്ടലിലാണ്.