You are currently viewing ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷം; കുവൈത്തിനും  ബഹറിനിലേക്ക് വിക്ഷേപിച്ച മിസൈലുകൾ തകർത്തു, ഇറാനിൽ തിരിച്ചടി നടത്തി യു.എസ്.

ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷം; കുവൈത്തിനും ബഹറിനിലേക്ക് വിക്ഷേപിച്ച മിസൈലുകൾ തകർത്തു, ഇറാനിൽ തിരിച്ചടി നടത്തി യു.എസ്.

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ, കുവൈത്തും ബഹ്റൈനും ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പരാജയപ്പെടുകയോ പ്രതിരോധ സംവിധാനങ്ങൾ തകർക്കുകയോ ചെയ്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇറാനിലെ ഒരു സൈനിക കേന്ദ്രത്തിന് നേരെ അമേരിക്ക തിരിച്ചടിയും നടത്തി.

അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (CENTCOM) പ്രസ്താവന പ്രകാരം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖെഷം ദ്വീപിലെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത്. ദ്വീപിൽ പ്രധാന ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്.

കുവൈത്തിനെ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് മിസൈലുകൾ യാത്രാമധ്യേ തകർന്നുവീണതായി യു.എസ്. സൈന്യം വ്യക്തമാക്കി. അതേസമയം, ബഹ്റൈനെ ലക്ഷ്യമാക്കിയ മിസൈലുകൾ അമേരിക്കൻ-ബഹ്റൈൻ സംയുക്ത പ്രതിരോധ സേന വിജയകരമായി തടഞ്ഞുനശിപ്പിച്ചതായും അറിയിച്ചു.

വെടിനിർത്തൽ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതിനെ തുടർന്നാണ് പുതിയ സംഭവവികാസങ്ങളെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, അമേരിക്കൻ ഉപരോധം ലംഘിച്ച് ഒരു ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ച എണ്ണക്കപ്പലിനെ തടയാൻ യു.എസ്. സൈന്യം മിസൈൽ പ്രയോഗിച്ചതായും അറിയിച്ചു. ഉപരോധം മറികടക്കാൻ ശ്രമിക്കുന്നതിനിടെ തടയുന്ന ഏഴാമത്തെ കപ്പലാണിതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

സമീപ ദിവസങ്ങളിലായി ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങളും തിരിച്ചടികളും ശക്തമാക്കിയ സാഹചര്യത്തിൽ, മേഖലയിൽ സുരക്ഷാ ആശങ്കകൾ വീണ്ടും വർധിച്ചിരിക്കുകയാണ്. കുവൈത്തും ബഹ്റൈനും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Leave a Reply