തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരദേശ വികസനത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും കൂടുതൽ കരുത്തേകുന്ന പദ്ധതികളുമായി ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പുകളുടെ 100 ദിന കർമ്മപരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഇവന്റ് ചാർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തതായി ഫിഷറീസ് മന്ത്രി അറിയിച്ചു.
100 ദിവസത്തിനകം ഏകദേശം 500 കോടി രൂപയുടെ വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലൂടെ മാത്രം ഏകദേശം 400 കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെടുന്നു. കൂടാതെ, 10 പദ്ധതികളുടെ പൂർത്തീകരണവും ഒമ്പത് പ്രധാന പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും ഈ കർമ്മപരിപാടിയുടെ ഭാഗമായി നടക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ പദ്ധതികളുടെ വിശദാംശങ്ങളും നടപ്പാക്കൽ സമയക്രമവും അവതരിപ്പിച്ചതായി മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, തീരദേശ അടിസ്ഥാന സൗകര്യ വികസനം, മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് മുൻഗണന നൽകിയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനും ഈ പദ്ധതികൾ നിർണായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
അവലോകന യോഗത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, ഉമേഷ്, ബി. അബ്ദുൾ നാസർ, ചെൽസ സിനി, അരുൺ എസ്. നായർ എന്നിവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.