
വനം വകുപ്പ് കെണിവച്ച് പിടികൂടിയ പുലിയെ അച്ചൻകോവിലിലെ ജനവാസമേഖലയിൽ തുറന്നുവിട്ടതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജനങ്ങളുടെയും ആദിവാസി സമൂഹത്തിന്റെയും സുരക്ഷയെ വെല്ലുവിളിക്കുന്ന നടപടിയാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി സ. എസ്. സുദേവൻ ധർണ ഉദ്ഘാടനം ചെയ്തു.
ജനവാസ മേഖലയിൽ പുലിയെ തുറന്നുവിട്ട നടപടി ഗുരുതരമായ സുരക്ഷാ ആശങ്കകൾക്ക് ഇടയാക്കിയതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
പുലിയെ പിടികൂടിയ ശേഷം ജനവാസമേഖലയ്ക്ക് സമീപം തുറന്നുവിട്ടത് സംബന്ധിച്ച് വനം വകുപ്പ് വ്യക്തമായ വിശദീകരണം നൽകണമെന്നും, പ്രദേശവാസികളുടെയും ആദിവാസി സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.