
പത്തനംതിട്ട തണ്ണിത്തോട്ടിൽ പുതുതായി ആരംഭിച്ച കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സർവീസ് സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും ചേർന്ന് തടഞ്ഞു. ഇന്ന് (ഓഗസ്റ്റ് 17) രാവിലെ എം.പി. ആന്റോ ആന്റണി ഫ്ലാഗ് ഓഫ് ചെയ്ത പുതിയ സർവീസിന് നേരെയാണ് പ്രതിഷേധം ഉണ്ടായത്.

വർഷങ്ങളായി സ്വകാര്യ ബസുകൾ മാത്രം പ്രധാനമായും സർവീസ് നടത്തിയിരുന്ന റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നത് തങ്ങളുടെ വ്യാപാരത്തെ സാരമായി ബാധിക്കുമെന്ന് ആരോപിച്ചാണ് സ്വകാര്യ ബസുടമകളും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്വകാര്യ ബസ് കമ്പനിയായ ‘ബ്ലൂഹിൽ’ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പതിനാറോളം സ്വകാര്യ ബസുകൾ ജങ്ഷനിൽ റോഡിന് കുറുകെ പാർക്ക് ചെയ്താണ് കെ.എസ്.ആർ.ടി.സി സർവീസ് തടസ്സപ്പെടുത്തിയത്. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ പദ്ധതി തങ്ങളുടെ വരുമാനത്തെ വലിയ തോതിൽ ബാധിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന പരാതി. തണ്ണിത്തോട് മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ കുറവായിരുന്നതിനാൽ ഇതുവരെ സ്വകാര്യ ബസുകളെയാണ് യാത്രക്കാർ കൂടുതലായി ആശ്രയിച്ചിരുന്നത്.
പുതിയ സർവീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറയുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്യുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. അതേസമയം, തണ്ണിത്തോട് മേഖലയിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിരിക്കുന്നത്.