
തിരുവനന്തപുരം: ന്യൂനപക്ഷ യുവജനങ്ങൾക്ക് കൂടുതൽ മികച്ച പരിശീലന അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് പുതിയ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നു. സർക്കാരിന്റെ വിഷൻ–2031 പദ്ധതിയുടെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. അടുത്തയാഴ്ചയോടെ ഇവയുടെ പ്രവർത്തനം ആരംഭിക്കും.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണവും ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
നിലവിൽ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപപരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 75,525 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാൻ സാധിച്ചിട്ടുണ്ട്. പരിശീലനം നേടിയവരിൽ ഏകദേശം 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ ലഭിക്കുകയും ചെയ്തു.
ന്യൂനപക്ഷ യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും സർക്കാർ, കേന്ദ്ര സർക്കാർ സർവീസുകളിലെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.