
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് ഇറാനുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പാകിസ്ഥാൻ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്ന അമേരിക്കൻ പ്രതിനിധിസംഘത്തിന്റെ യാത്ര റദ്ദാക്കിയതായി അറിയിച്ചു.

ഫോക്സ് ന്യൂസ്-നു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവർ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ ഞങ്ങൾക്ക് ഇപ്പോൾ മേൽകൈയുണ്ട്, അവർക്ക് വേണമെങ്കിൽ അവർ നമ്മളെ എപ്പോൾ വേണമെങ്കിലും വിളിക്കാം. പക്ഷേ ഒന്നും നടക്കാത്ത ചർച്ചകൾക്കായി 18 മണിക്കൂർ വിമാനയാത്രകൾ ഇനി ഉണ്ടാകില്ല,” ട്രംപ് പറഞ്ഞു.
ഈ തീരുമാനം ഇറാനുമായി സംഭാഷണം പുനരാരംഭിക്കാൻ നടന്നുകൊണ്ടിരുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തൽ. പാകിസ്ഥാൻ ഈ ചർച്ചകൾക്ക് വേദിയാകുമെന്ന് മുമ്പ് കരുതപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ പാകിസ്ഥാന്റെയോ ഇറാന്റെയോ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.