
അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്പാനിഷ് സെഗുൻദ ഡിവിഷൻ ക്ലബ്ബായ സിഡി എൽദെൻസെയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ പ്രാഥമിക ധാരണയിലെത്തി. കൊളംബിയൻ നിക്ഷേപക സംഘമായ ടിഎച്ച് ഗ്രൂപ്പിൽ നിന്ന് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും പൂർണമായി സ്വന്തമാക്കാനാണ് 39 വയസ്സുകാരനായ മെസ്സിയുടെ നീക്കം.

സമീപകാലത്ത് സെഗുൻദ ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ എൽദെൻസെ, നിലവിൽ ലീഗ് പട്ടികയിൽ ഏറ്റവും താഴെയാണ് നിൽക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രം നേടിയ ടീം, ഈ ദുർബല പ്രകടനത്തെ തുടർന്ന് പരിശീലകൻ ക്ലൗഡിയോ ബാരഗാനെ പുറത്താക്കിയിരുന്നു.

ഇടപാട് അന്തിമമാകണമെങ്കിൽ സ്പെയിനിന്റെ ഉന്നത കായിക സമിതിയായ കൺസെഹോ സുപ്പീരിയോർ ഡി ഡിപ്പോർട്ടസിന്റെ (l അംഗീകാരം കൂടി ലഭിക്കണം. ഇത് പൂർത്തിയായാൽ, ഇന്റർ മയാമി താരമായ മെസ്സി സ്പെയിനിൽ സ്വന്തമാക്കുന്ന ആദ്യ പ്രൊഫഷണൽ ക്ലബ്ബായി എൽദെൻസെ മാറും. നിലവിൽ അഞ്ചാം ഡിവിഷൻ ക്ലബ്ബായ യുഇ കൊർണെയ്യയുടെ ഉടമസ്ഥനായ മെസ്സിക്ക് ഇത് സ്പാനിഷ് ഫുട്ബോളിലെ രണ്ടാമത്തെ നിക്ഷേപമായി മാറും.
അലിക്കാന്റെ പ്രവിശ്യയിൽ, ഏകദേശം 55,000 ജനസംഖ്യയുള്ള എൽദ പട്ടണത്തിലാണ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. 5,800 പേർക്ക് ഇരിക്കാവുന്ന ചെറിയ സ്റ്റേഡിയമാണ് ടീമിന്റേത്. കളിക്കാരനെന്ന നിലയിൽ ഇപ്പോഴും എംഎൽഎസിൽ ഇന്റർ മയാമിക്കൊപ്പം സജീവമായി തുടരുന്ന മെസ്സി, ഒപ്പം തന്നെ ക്ലബ്ബ് ഉടമസ്ഥാവകാശ രംഗത്തും തന്റെ സാന്നിധ്യം വിപുലീകരിക്കുകയാണ്.