ലണ്ടൻ/പാലക്കാട്: നാലാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽ നിന്ന് സന്തോഷത്തോടെ വീട്ടിലെത്തിയതിന് മണിക്കൂറുകൾക്കകം മലയാളി നഴ്സ് മരിച്ച സംഭവം യുകെയിലെ പ്രവാസി മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് യുകെയിലെ ബോസ്റ്റണിൽ മരിച്ചത്. നവജാത ശിശുവുൾപ്പെടെ നാല് പിഞ്ചുകുഞ്ഞുങ്ങളെയും ഭർത്താവിനെയും മാതാപിതാക്കളെയും ദുഃഖത്തിലാഴ്ത്തിയാണ് ചിഞ്ചുവിന്റെ അപ്രതീക്ഷിത വിയോഗം.
കഴിഞ്ഞ ജൂലൈ 6-നാണ് പ്രസവത്തിനായി ചിഞ്ചുവിനെ ബോസ്റ്റണിലെ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ 7-ന് ഉച്ചയോടെ അവർ പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും ആരോഗ്യവതികളാണെന്ന് വിലയിരുത്തിയ ആശുപത്രി അധികൃതർ ജൂലൈ 8-ന് വൈകിട്ടോടെ ഇരുവരെയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടക്കി അയച്ചു.
എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ ചിഞ്ചുവിന് കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും വ്യാഴാഴ്ച പുലർച്ചെ 12.20-ഓടെ മരണം സംഭവിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക മെഡിക്കൽ സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് നഴ്സിംഗ് ജോലിക്കായി ചിഞ്ചു യുകെയിലെത്തിയത്. പിന്നീട് ഭർത്താവായ പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമിൽ ജോസിനെയും മക്കളെയും യുകെയിലേക്ക് ഒപ്പം കൂട്ടി കുടുംബജീവിതം നയിച്ചുവരികയായിരുന്നു.
മകളുടെ പ്രസവശുശ്രൂഷയ്ക്കായി നാട്ടിൽ നിന്ന് യുകെയിലെത്തിയ മാതാപിതാക്കളായ തോമസും റോസമ്മയും ഈ അപ്രതീക്ഷിത ദുരന്തത്തിൽ തകർന്നിരിക്കുകയാണ്.
കുടുംബത്തിന്റെ ആശ്രയവും കരുത്തുമായിരുന്ന ചിഞ്ചുവിന്റെ അകാലവിയോഗം യുകെയിലെയും കേരളത്തിലെയും ബന്ധുക്കൾക്കും പ്രവാസി മലയാളി സമൂഹത്തിനും വലിയ ദുഃഖമായി മാറിയിരിക്കുകയാണ്.