You are currently viewing 42,000 മൈൽ വേഗത്തിൽ എത്തിയ ഉൽക്ക പൊട്ടിത്തെറിച്ചു;മേഖലയിൽ മുഴുവൻ പ്രകമ്പനം

42,000 മൈൽ വേഗത്തിൽ എത്തിയ ഉൽക്ക പൊട്ടിത്തെറിച്ചു;മേഖലയിൽ മുഴുവൻ പ്രകമ്പനം

അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ആകാശത്ത് 2026 മെയ് 30-ന് അപൂർവമായ ഒരു പകൽസമയ ഉൽക്ക (ഫയർബോൾ) പ്രത്യക്ഷപ്പെട്ടതായി നാസ സ്ഥിരീകരിച്ചു. ഉൽക്കയുടെ സ്ഫോടനത്തെ തുടർന്ന് മേഖലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മുഴങ്ങുന്ന ശബ്ദം(sonic booms) കേട്ടതായി റിപ്പോർട്ടുണ്ട്.

നാസയുടെ വിവരങ്ങൾ പ്രകാരം ഏകദേശം അഞ്ച് അടി വ്യാസവും 5.6 ടൺ ഭാരവുമുള്ള ഉൽക്ക മണിക്കൂറിൽ ഏകദേശം 42,000 മൈൽ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. അന്തരീക്ഷത്തിലൂടെ ഏകദേശം 26 മൈൽ സഞ്ചരിച്ച ശേഷം ഭൂമിയിൽ നിന്ന് 31 മൈൽ ഉയരത്തിൽ വച്ച് അത് പല കഷണങ്ങളായി വിഘടിച്ചു.

ഉൽക്കയുടെ വിഘടനത്തിൽ ഏകദേശം 230 ടൺ ടി.എൻ.ടി. സ്ഫോടനത്തിന് തുല്യമായ ഊർജമാണ് പുറത്തുവന്നതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഈ സ്ഫോടനമാണ് മേഖലയിലാകെ കേട്ട സോണിക് ബൂമുകൾക്ക് കാരണമായത്.

നോവ (NOAA) ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ദൃക്സാക്ഷികളുടെ റിപ്പോർട്ടുകളും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ സംഭവത്തെ വിശകലനം ചെയ്തത്. ഉൽക്കയുടെ അവശിഷ്ടങ്ങൾ മസാച്യുസെറ്റ്സ് തീരത്തുള്ള കേപ് കോഡ് ഉൾക്കടലിൽ പതിച്ചിരിക്കാമെന്നാണ് നാസയുടെ നിഗമനം.

സംഭവത്തിൽ ആളപായമോ സ്വത്ത് നാശമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പകൽസമയത്ത് സംഭവിച്ച ഇത്തരം ഉൽക്കാ പ്രതിഭാസങ്ങൾ അപൂർവമാണെന്നും, ഭൂമിയുടെ അന്തരീക്ഷവുമായി ചെറിയ ആകാശഗോളങ്ങൾ എങ്ങനെ ഇടപെടുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഈ സംഭവം സഹായിക്കുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Leave a Reply