You are currently viewing ഹോർമുസ് കടലിടുക്ക്  കപ്പലുകൾക്ക്  പൂർണ്ണമായും തുറന്നു

ഹോർമുസ് കടലിടുക്ക് കപ്പലുകൾക്ക് പൂർണ്ണമായും തുറന്നു

ടെഹ്റാൻ/വാഷിംഗ്ടൺ:
മധ്യപൂർവ്വേഷ്യയിലെ സംഘർഷം ശമിക്കുന്നതിനിടയിൽ നിർണായകമായ നീക്കമായി, ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗമായ ഹോർമോസ് കടലിടുക്ക് വ്യാപാര കപ്പലുകൾക്ക് “പൂർണമായും തുറന്നിരിക്കുകയാണ്” എന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വെള്ളിയാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ലെബനനിലെ വെടിനിർത്തലിന്റെ ഭാഗമായി ഈ തീരുമാനം എടുത്തതാണെന്നും, ഇറാന്റെ പോർട്ട്സ് ആൻഡ് മറിട്ടൈം ഓർഗനൈസേഷൻ നിർദേശിക്കുന്ന മാർഗങ്ങൾ പാലിച്ചാൽ എല്ലാ വാണിജ്യ കപ്പലുകൾക്കും സ്വതന്ത്ര ഗതാഗതം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെ കടന്നുപോകുന്നതാണ്.

ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും, ഇറാനിനെതിരായ സമ്മർദ്ദനയം തുടരുമെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറന്നിട്ടുണ്ടെങ്കിലും, ഇറാനുമായി നടക്കുന്ന ചർച്ചകൾ പൂർണമായും അവസാനിക്കുന്നതുവരെ ഇറാന്റെ കപ്പലുകളെയും തുറമുഖങ്ങളെയും ലക്ഷ്യമാക്കിയുള്ള അമേരിക്കൻ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് പറഞ്ഞു.

മുമ്പത്തെ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധം ഇറാന്റെ സമുദ്രവ്യാപാരത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. അടുത്തിടെ നിരവധി കപ്പലുകൾ അമേരിക്കൻ സേന തിരികെ അയച്ചതായും റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്ക് തുറന്നതോടെ ആഗോള വിപണികളിൽ ഉടൻ പ്രതികരണം ഉണ്ടായി. എണ്ണവില കുത്തനെ താഴ്ന്നപ്പോൾ, ഓഹരി വിപണികൾ ഉയർന്നു. ദീർഘകാല ഊർജ്ജ പ്രതിസന്ധിയേക്കുറിച്ചുള്ള ആശങ്കകൾ കുറയുന്നതിന്റെ സൂചനയാണിത്.

എന്നാൽ, സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേൽ ദക്ഷിണ ലെബനനിൽ സൈനിക സാന്നിധ്യം തുടരുകയും, വെടിനിർത്തൽ ലംഘനാരോപണങ്ങൾ പരസ്പരം ഉയരുകയും ചെയ്യുന്നു.

ഇറാനുമായി വിപുലമായ സമാധാന ചർച്ചകൾ ഉടൻ പുനരാരംഭിക്കാമെന്ന സൂചനയാണ് അമേരിക്ക നൽകുന്നത്. നിലവിലെ 10 ദിവസത്തെ വെടിനിർത്തൽ കാലയളവ് ദീർഘകാല കരാറിലേക്ക് നീങ്ങുമോ എന്നത് നിർണായകമായി വിലയിരുത്തപ്പെടുന്നു.

ആഗോള വിപണികളും കപ്പൽ ഗതാഗത മേഖലയുമുൾപ്പെടെ നയതന്ത്ര വൃത്തങ്ങളും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാഹചര്യത്തിൽ, അടുത്ത ദിവസങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply