
ചെന്നൈ: സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തുന്ന നിർദേശം തമിഴ്നാട് സർക്കാർ സജീവമായി പരിഗണിക്കുന്നു. വിദ്യാർത്ഥികൾക്ക് കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണം നൽകുക, പ്രോട്ടീൻ ലഭ്യത വർധിപ്പിക്കുക, ഭക്ഷണത്തിൽ വൈവിധ്യം ഉറപ്പാക്കുക, ഹാജർനില മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നീക്കം.
ജൂലൈ 28-29 തീയതികളിൽ ചെന്നൈയിൽ അധ്യാപക-അനധ്യാപക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ.രാജ്മോഹൻ ഈ നിർദേശത്തെക്കുറിച്ച് വിശദീകരിച്ചത്. നൂറിലധികം സംഘടനാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ചയായി.
സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ ചരിത്രപരമായ വളർച്ച ചൂണ്ടിക്കാട്ടിയ മന്ത്രി, സാധാരണ ഭക്ഷണത്തിൽ നിന്ന് മുട്ടയും വൈവിധ്യമാർന്ന വിഭവങ്ങളും ഉൾപ്പെടുത്തിയ നിലവിലെ ഘട്ടത്തിലേക്ക് പദ്ധതി വികസിച്ചതായി പറഞ്ഞു. അടുത്ത ഘട്ടമായി ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി നൽകുന്നത് വിദ്യാർത്ഥികളുടെ പോഷകാഹാര നിലവാരം കൂടുതൽ ഉയർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിർദേശത്തോട് അനുബന്ധിച്ച വിശദമായ റിപ്പോർട്ട് മന്ത്രി മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. സാമൂഹ്യ ക്ഷേമ വകുപ്പുമായി ചേർന്ന് നിർദേശം പരിശോധിച്ചുവരികയാണ്. ഓഗസ്റ്റ് ആദ്യം പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റിന് മുമ്പോ അതോടനുബന്ധിച്ചോ അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത.
തമിഴ്നാട്ടിലെ പുരട്ചി തലൈവർ എം.ജി.ആർ പോഷകാഹാര പദ്ധതി നിലവിൽ ഏകദേശം 40 ലക്ഷം വിദ്യാർത്ഥികൾക്കാണ് ചൂടോടെ പാകം ചെയ്ത ഉച്ചഭക്ഷണം നൽകുന്നത്. പച്ചക്കറി ബിരിയാണി, പുലാവ്, സാമ്പാർ ചോറ്, മുട്ട വിഭവങ്ങൾ, ഇരുമ്പുസത്ത് കൂടുതലുള്ള ഇലക്കറികൾ തുടങ്ങിയവ ഇതിനകം തന്നെ മെനുവിന്റെ ഭാഗമാണ്. പുതിയ നിർദേശം അംഗീകരിക്കപ്പെട്ടാൽ, സർക്കാർ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചതോറും ചിക്കൻ ബിരിയാണി ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായി തമിഴ്നാട് മാറും.
ഇതിനൊപ്പം, നിലവിലെ പ്രഭാതഭക്ഷണ മെനുവിലും മാറ്റം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ആവർത്തിക്കുന്ന വിഭവങ്ങൾക്ക് പകരം കൂടുതൽ പോഷകസമൃദ്ധവും വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെടുന്നതുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് ലക്ഷ്യം.