
ഇന്ത്യൻ വംശജനായ റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടി നാമനിർദേശ മത്സരത്തിൽ വമ്പൻ വിജയം നേടി. 2026 മെയ് 5ന് നടന്ന പ്രൈമറിയിൽ എതിരാളിയായ കേസി പുട്ട്ഷിനെ പരാജയപ്പെടുത്തി രാമസ്വാമി കനത്ത ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

ആദ്യ ഘട്ട വോട്ടെണ്ണലിൽ ഏകദേശം 87 ശതമാനം വോട്ടുകൾ നേടിയ രാമസ്വാമിക്ക് അന്തിമ കണക്കുകൾ പ്രകാരം 82 ശതമാനത്തോളം പിന്തുണ ലഭിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അസോസിയേറ്റഡ് പ്രസ്സ് , എൻബിസി, ഫോക്സ് ന്യൂസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ പോളിംഗ് അവസാനിച്ചതിന് പിന്നാലെ തന്നെ രാമസ്വാമിയുടെ വിജയം പ്രവചിച്ചിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ പിന്തുണയോടെയായിരുന്നു രാമസ്വാമിയുടെ പ്രചാരണം. ട്രംപിന്റെ പിന്തുണ ഈ വിജയത്തിൽ നിർണായകമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ബയോടെക് സംരംഭകനും 2024ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വ മത്സരത്തിലെ ശ്രദ്ധേയനായ മുഖവുമായിരുന്ന രാമസ്വാമി പിന്നീട് ഒഹായോ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നികുതി കുറവ്, നിയന്ത്രണങ്ങളിൽ ഇളവ്, വിദ്യാഭ്യാസ പരിഷ്കാരം, സാമ്പത്തിക വളർച്ച തുടങ്ങിയ വാഗ്ദാനങ്ങളുയർത്തിയാണ് അദ്ദേഹം പ്രചാരണം നടത്തിയത്.
ഈ വിജയത്തോടെ നവംബർ 2026ൽ നടക്കുന്ന ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ആമി ആക്ടണിനെതിരെയാണ് വിവേക് രാമസ്വാമി മത്സരിക്കുക. കാലാവധി പൂർത്തിയാക്കുന്ന നിലവിലെ ഗവർണർ മൈക്ക് ഡിവൈന്റെ പിന്ഗാമിയെ തിരഞ്ഞെടുക്കുന്ന ഈ മത്സരം അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ ഗവർണർ തെരഞ്ഞെടുപ്പുകളിൽ ഒന്നായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.