ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വിവരാവകാശ (RTI) രേഖകൾ പ്രകാരം, 2022 മുതൽ 2026 വരെയുള്ള കാലയളവിൽ എസി കോച്ചുകളിൽ നിന്ന് യാത്രക്കാർ 1.27 കോടിയിലധികം ലിനൻ സാധനങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തി. തൂവാലകൾ, ബെഡ്‌ഷീറ്റുകൾ, ബ്ലാങ്കറ്റുകൾ, തലയിണകൾ, തലയിണക്കവറുകൾ എന്നിവ ഉൾപ്പെടുന്ന ഈ മോഷണങ്ങൾ മൂലം റെയിൽവേയ്ക്ക് ₹104 കോടിയിലധികം സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ടും ഈ കണക്കുകൾ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇത്തരം മോഷണങ്ങളിൽ 56 ശതമാനം വർധനയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
മോഷ്ടിക്കപ്പെട്ട സാധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് മുഖം തുടയ്ക്കാൻ ഉപയോഗിക്കുന്ന ചെറിയ തൂവാലകളാണ്. ആകെ 46.54 ലക്ഷം ഫേസ് ടവലുകളാണ് കാണാതായതെന്നാണ് കണക്ക്. ശരാശരി 1,000 യാത്രക്കാരിൽ ഒരാൾ വീതം ഇത്തരം ലിനൻ സാധനങ്ങൾ കൈക്കലാക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
റെയിൽവേയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നതിന് പുറമെ, ലിനൻ വിതരണം ചെയ്യുന്ന കരാർ സ്ഥാപനങ്ങളിലെ കുറഞ്ഞ വേതനക്കാരായ തൊഴിലാളികളെയും ഈ മോഷണങ്ങൾ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കാണാതാകുന്ന സാധനങ്ങളുടെ വില പലപ്പോഴും തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിടിച്ചെടുക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യാത്രക്കാർ പൊതുസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.