
മാർഷൽ ദ്വീപുകളുടെ പതാകയുള്ള എൽപിജി കപ്പലായ ‘എം.ടി സർവ് ശക്തി’ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 46,313 മെട്രിക് ടൺ ഭാരമുള്ള എൽപിജിയുമായി ഇന്ത്യയിലേക്ക് സഞ്ചരിക്കുന്ന കപ്പലിൽ 20 ജീവനക്കാരാണുള്ളത്. ഇതിൽ 18 പേർ ഇന്ത്യൻ പൗരന്മാരാണ്.

കപ്പൽ ഈ മാസം 13-ന് വിശാഖപട്ടണത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും നിലവിലെ സാഹചര്യങ്ങൾക്കിടെ കപ്പലിന്റെ സുരക്ഷിത യാത്ര ആശ്വാസകരമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യൻ പതാകയുള്ള കപ്പലുകളെ സംബന്ധിച്ച യാതൊരു അനിഷ്ട സംഭവവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര തുറമുഖ, കപ്പൽഗതാഗത, ജലപാത മന്ത്രാലയം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗൾഫ്, പശ്ചിമേഷ്യ മേഖലകളിലെ സാഹചര്യങ്ങൾ വിദേശകാര്യ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അവിടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി പ്രത്യേക ശ്രദ്ധ പുലർത്തുകയാണെന്നും അധികൃതർ അറിയിച്ചു.