You are currently viewing മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കാൻ ഉന്നതതല യോഗം; സംയുക്ത മോണിറ്ററിംഗ് ടീം, അടിയന്തര ട്രെഞ്ചിംഗ് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾ

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കാൻ ഉന്നതതല യോഗം; സംയുക്ത മോണിറ്ററിംഗ് ടീം, അടിയന്തര ട്രെഞ്ചിംഗ് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾ

തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അശാസ്ത്രീയ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും സംയുക്ത ഉന്നതതല യോഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചേർന്നതായി ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് അറിയിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂറും ഇറിഗേഷൻ വകുപ്പ് മന്ത്രി മോൻസ് ജോസഫും പങ്കെടുത്ത യോഗത്തിൽ തുറമുഖവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. ഹാർബർ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയും ചെയ്യുന്നതിനായി ഉദ്യോഗസ്ഥതലത്തിൽ പ്രത്യേക മോണിറ്ററിംഗ് ടീം രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.

തുറമുഖ പ്രവേശന കവാടത്തിലെ മണൽത്തിട്ടയും അടിഞ്ഞുകൂടിയ മണ്ണും നീക്കം ചെയ്യുന്നതിനായി അടിയന്തര ട്രെഞ്ചിംഗ് നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. മത്സ്യത്തൊഴിലാളികൾ ഏറെക്കാലമായി ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകൾ പരിഗണിച്ചാണ് ഈ തീരുമാനം.

അതേസമയം, പൂത്തുറ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരപ്രദേശങ്ങളിൽ രൂക്ഷമാകുന്ന തീരശോഷണം ശാസ്ത്രീയമായി പഠിച്ച് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. തീരസംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും യോഗത്തിൽ വിലയിരുത്തി.

മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് രമ്യ ഹരിദാസ് അറിയിച്ചു.

Leave a Reply