You are currently viewing സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ല; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ

സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ല; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ

ലാതൂർ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജി ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ലാതൂരിലെ വിവിധ സർക്കാർ സ്കൂളുകൾ സന്ദർശിച്ച ശേഷമാണ് ദിപ്കെ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

സ്കൂളുകളിൽ ആവശ്യത്തിന് ബെഞ്ചുകളില്ലാത്തത്, ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, ശുചിത്വമില്ലാത്തതും മോശം നിലയിലുള്ളതുമായ ശൗചാലയങ്ങൾ, വിദ്യാർഥികൾക്ക് സുരക്ഷിതമല്ലാത്ത പ്രവേശന മാർഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ദിപ്കെ ആരോപിച്ചു. വിദ്യാർഥികൾക്ക് സുരക്ഷിതവും മാന്യവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതാക്കൾ യഥാർഥ അവസ്ഥ മനസ്സിലാക്കണമെങ്കിൽ സ്വന്തം മക്കളെ ഇത്തരം സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ തയ്യാറാകണമെന്ന് ദിപ്കെ പറഞ്ഞു. വിദ്യാർഥികളുടെ ക്ഷേമത്തേക്കാൾ വ്യക്തിപരമായ ആഡംബരങ്ങൾക്കും ഹെലികോപ്റ്റർ യാത്രകൾക്കും പ്രാധാന്യം നൽകുന്ന നേതാക്കൾക്ക് വോട്ടർമാർ എന്തുകൊണ്ട് പിന്തുണ നൽകണമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ദാദാ ഭൂസെ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിജെപിയുടെ ‘സ്കൂൾ തിക് കരോ’ (സ്കൂൾ ശരിയാക്കൂ) ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ സിജെപിയുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയതിനു പിന്നാലെയാണ് സംഘടന സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചത്.

സംസ്ഥാനത്തെ സ്കൂളുകളുടെ യഥാർഥ സ്ഥിതി വിലയിരുത്തുന്നതിനും പ്രശ്നങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി ക്യാമ്പയിന്റെ ഭാഗമായി കൂടുതൽ സ്കൂളുകളിൽ അടിസ്ഥാന സൗകര്യ ഓഡിറ്റുകൾ നടത്തുമെന്ന് സിജെപി വ്യക്തമാക്കി.

Leave a Reply