മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിനെ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ എട്ടരയോടെ കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിലെ കിണറുപടി ഭാഗത്താണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്.
റോഡിന് സമീപമുള്ള വീട്ടിൽ നിന്ന് വീട്ടുകാർ അറിയാതെ മുട്ടിലിഴഞ്ഞ് പുറത്തേക്കെത്തിയ കുഞ്ഞ് പ്രധാന റോഡിൽ ഇരിക്കുകയായിരുന്നു. അതേസമയം ആ വഴി വന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അപകടസാധ്യത തിരിച്ചറിഞ്ഞ് ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
റോഡിൽ കുഞ്ഞിനെ കണ്ട ബസ് ഡ്രൈവർ വാഹനം പെട്ടെന്ന് നിർത്തി. തുടർന്ന് കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങി ഓടിച്ചെന്ന് കുഞ്ഞിനെ സുരക്ഷിതമായി കയ്യിലെടുക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
സംഭവം കണ്ട നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരുടെ ജാഗ്രതയെയും മനുഷ്യസ്‌നേഹത്തെയും അഭിനന്ദിച്ചു. പിന്നീട് കുഞ്ഞിനെ സുരക്ഷിതമായി വീട്ടുകാരെ ഏൽപ്പിച്ചു.
കുട്ടികളെ നിരീക്ഷിക്കാതെ ഒരു നിമിഷം പോലും വിട്ടുനിൽക്കരുതെന്ന മുന്നറിയിപ്പുകൂടിയായി ഈ സംഭവം മാറുകയാണ്. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഒരു കുടുംബത്തെ തേടിയെത്താനിരുന്ന വൻ ദുരന്തം ഒഴിവായത്.