
നാഗ്പൂർ: അമേരിക്കൻ തീരുവകളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ മത്സ്യബന്ധന മേഖലയിലെ കയറ്റുമതി 25 ശതമാനം വർധിച്ച് ₹68,000 കോടിയായി ഉയർന്നതായി കേന്ദ്ര മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി സത്യപാൽ സിംഗ് ബാഗേൽ അറിയിച്ചു.

നാഗ്പൂരിലെ മഹാരാഷ്ട്ര ആനിമൽ ആൻഡ് ഫിഷറി സയൻസസ് യൂണിവേഴ്സിറ്റിയിൽ നടന്ന രണ്ടാമത് നാഷണൽ വെറ്ററിനറി, ഡയറി ആൻഡ് ഫിഷറീസ് സിംപോസിയം 2026ൽ സംസാരിക്കവെയാണ് മന്ത്രി ഈ വിവരം പങ്കുവെച്ചത്. ആഗോള വ്യാപാര വെല്ലുവിളികളെ നേരിടുന്നതിൽ ഈ മേഖലയ്ക്കുള്ള പ്രതിരോധ ശേഷി അദ്ദേഹം ഊന്നിപ്പറഞ്ഞു.
“അമേരിക്കൻ തീരുവകൾ ഏർപ്പെടുത്തിയതിനു പിന്നാലെ പുതിയ വിപണികൾ തേടിയതോടെയാണ് ഇന്ത്യയുടെ മത്സ്യകയറ്റുമതി 25 ശതമാനം ഉയർന്നത്,” എന്ന് മന്ത്രി പറഞ്ഞു. 20 മുതൽ 25 വരെ രാജ്യങ്ങൾ സന്ദർശിച്ച് പുതിയ വ്യാപാര സാധ്യതകൾ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിപണി വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ ഭാഗമായി ചെമ്മീൻ, ട്യൂണ തുടങ്ങിയ കടൽമത്സ്യങ്ങൾക്ക് യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ ശക്തമായ ആവശ്യകത രൂപപ്പെട്ടു. ഇതിലൂടെ അമേരിക്കൻ വിപണിയിലേക്കുള്ള ആശ്രയം കുറയ്ക്കാനും തീരുവയുടെ ആഘാതം ചെറുക്കാനും സാധിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മത്സ്യകയറ്റുമതി ₹1 ലക്ഷം കോടി രൂപയായി ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി നയപരമായ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, അക്വാകൾച്ചർ പ്രോത്സാഹനം എന്നിവ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷൻ സംഘർഷം ചില കയറ്റുമതി മാർഗങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
മത്സ്യബന്ധന മേഖല ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലും തീരദേശ-ഗ്രാമപ്രദേശങ്ങളിലെ തൊഴിൽ മേഖലയിലും നിർണായക പങ്ക് വഹിക്കുന്നതായും, ആഗോള കടൽവിഭവ വ്യാപാരത്തിൽ ഇന്ത്യയുടെ ശക്തി തുടർച്ചയായി ഉയർന്നുവരുന്നതായും വ്യവസായ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു