You are currently viewing മാർപാപ്പയ്ക്ക് എതിരായുള്ള പരാമർശങ്ങൾ:മാപ്പ് പറയില്ലെന്ന്  ട്രംപ്

മാർപാപ്പയ്ക്ക് എതിരായുള്ള പരാമർശങ്ങൾ:മാപ്പ് പറയില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ — യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, പോപ്പ് ലിയോ പതിനാലാമനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി. ഇറാനിലെ യു.എസ്. നേതൃത്വത്തിലുള്ള യുദ്ധത്തെക്കുറിച്ചുള്ള പോപ്പിന്റെ നിലപാടിനെതിരെ നടത്തിയ കടുത്ത വിമർശനങ്ങളിൽ മാപ്പ് പറയാൻ ട്രംപ് തയാറായില്ല.

തന്റെ പ്രസ്താവനകൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടയിലും, “പോപ്പ് തെറ്റായ കാര്യങ്ങൾ പറഞ്ഞു” എന്നും “ക്രൈം വിഷയത്തിലും വിദേശനയത്തിലും വളരെ ദുർബലനാണ്” എന്നും പറഞ്ഞ് ട്രംപ് തന്റെ നിലപാട് ആവർത്തിച്ചു. ഇതോടെ വൈറ്റ്ഹൗസും വത്തിക്കാനും തമ്മിലുള്ള ഭിന്നത കൂടുതൽ തീവ്രമാകുന്നുവെന്നാണ് വിലയിരുത്തൽ.

ഇറാൻ യുദ്ധത്തെ “മനുഷ്യകുടുംബത്തിനാകെ ഒരു അപമാനം” എന്ന് പോപ്പ് ലിയോ പതിനാലാമൻ ശക്തമായി വിമർശിച്ചതോടെയാണ് വിവാദത്തിന് തുടക്കം. ഇറാന്റെ സംസ്കാരം നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിനെ “അംഗീകരിക്കാനാകാത്തത്” എന്നും പോപ്പ് വ്യക്തമാക്കി.

ഇതിനിടയിൽ, ക്രിസ്തുവിനെ പോലെ രോഗികളെ സുഖപ്പെടുത്തുന്ന രൂപത്തിൽ തന്നെ ചിത്രീകരിച്ച എ.ഐ. നിർമ്മിത ചിത്രം ട്രംപ് പങ്കുവെച്ചതും (പിന്നീട് നീക്കം ചെയ്തു) വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. റെഡ് ക്രോസിൽ പ്രവർത്തിക്കുന്ന ഒരു ഡോക്ടറായി ആണ് തന്നെ ചിത്രീകരിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് ട്രംപ് സംഭവത്തെ നിസ്സാരവൽക്കരിച്ചു.

വിമർശനങ്ങളെ അവഗണിച്ച്, ലിയോ പതിനാലാമൻ പോപ്പ് “ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല” എന്നും സമാധാനത്തിനും ബഹുപക്ഷ സഹകരണത്തിനുമായി ശബ്ദമുയർത്തുന്നത് തുടരുമെന്നും വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ട്രംപിന്റെ പോപ്പിനെതിരായ വിമർശനങ്ങളെ “അംഗീകരിക്കാനാവാത്തത്” എന്ന് വിശേഷിപ്പിച്ചു. അമേരിക്കയിലെ കത്തോലിക്ക നേതാക്കളും ഈ കടുത്ത പരാമർശങ്ങളിൽ നിരാശ പ്രകടിപ്പിച്ചു.

ഇറാൻ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ഈ വിവാദം ആഗോള രാഷ്ട്രീയ-മത നേതൃത്ത്വങ്ങൾ തമ്മിലുള്ള ഭിന്നതകൾ കൂടുതൽ തുറന്നുകാട്ടുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply