
പാലക്കാട്: നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് തേക്ക് തോട്ടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. നെല്ലിയാമ്പതി സ്വദേശിനിയായ ജയന്തി (55)യാണ് മരിച്ചത്. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച രാവിലെ 9.30 ഓടെ നെല്ലിയാമ്പതി–നെന്മാറ റോഡിൽ പോത്തുണ്ടി ഡാമിന് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്. നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായും, എതിരെ വന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ ഡ്രൈവർ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയുള്ള തേക്ക് തോട്ടത്തിലേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബസിൽ 60-ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.
തേക്ക് മരങ്ങൾക്കിടയിൽ ബസ് കുടുങ്ങി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ബസ് വെട്ടിപ്പൊളിച്ചാണ് നിരവധി യാത്രക്കാരെ പുറത്തെടുത്തത്. അപകടസ്ഥലം സന്ദർശിച്ച കെ.പ്രേമൻ നെന്മാറ എംഎൽഎ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
പരിക്കേറ്റവരെ നെന്മാറയിലെയും പാലക്കാട്ടെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണ്.