
വയനാട്:അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം ലഭിച്ചില്ല. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ കേരള ഹൈക്കോടതിയും നിരാകരിച്ചു.

വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ തറവാട്ടു വീട്ടിൽ നിന്ന് 69 ലിറ്ററിലധികം വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. അന്വേഷണം തുടരുന്ന സാഹചര്യത്തിലും, മദ്യത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചും ബത്തേരി മജിസ്ട്രേറ്റ് കോടതി ആദ്യഘട്ടത്തിൽ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ആന്റോ അഗസ്റ്റിൻ നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ്.

മജിസ്ട്രേറ്റ് കോടതി വിധിക്ക് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തര ഇടക്കാല ജാമ്യം അനുവദിക്കാൻ കോടതി തയ്യാറായില്ല. നാളെ ബത്തേരി കോടതി പ്രൊഡക്ഷൻ വാറണ്ട് പരിഗണിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ജാമ്യഹർജി കൂടുതൽ വാദത്തിനായി വരും ചൊവ്വാഴ്ചത്തേക്ക് (സെപ്റ്റംബർ 22) മാറ്റിവെച്ചു.