
ബുഡാപെസ്റ്റ്: ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കാ സഭയും തമ്മിലുള്ള പൂർണ കൂട്ടായ്മ പുനഃസ്ഥാപിക്കണമെന്ന ആഹ്വാനവുമായി കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ. സെപ്റ്റംബർ 5ന് ബുഡാപെസ്റ്റിൽ നടന്ന കിഴക്കൻ സഭകളുടെ നിയമത്തെക്കുറിച്ചുള്ള 27-ാമത് അന്താരാഷ്ട്ര കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.

“ഏകവും വിശുദ്ധവും കത്തോലിക്കയും അപ്പസ്തോലികവുമായ സഭയുടെ ഏക ശരീരത്തിൽ റോമൻ സഭയുമായുള്ള പൂർണ കൂട്ടായ്മ പുനഃസ്ഥാപിക്കപ്പെടുന്നതിനായി കാത്തിരിക്കുകയാണ്. അങ്ങനെ പുരാതന സഭയിലെ ‘അഞ്ചുതന്ത്രി വീണ’ വീണ്ടും പൂർണമായ സ്വരമാധുര്യത്തോടെ മുഴങ്ങട്ടെ,” എന്നായിരുന്നു ബർത്തലോമിയോയുടെ പരാമർശം.

ആദ്യ സഹസ്രാബ്ദത്തിലെ സഭാ സംവിധാനത്തിൽ പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരുന്ന പെന്റാർക്കി എന്ന ആശയവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. റോം, കോൺസ്റ്റാന്റിനോപ്പിൾ, അലക്സാണ്ട്രിയ, അന്ത്യോക്യ, ജറുസലേം എന്നീ അഞ്ച് പുരാതന പാത്രിയാർക്കൽ ആസ്ഥാനങ്ങളെയാണ് പെന്റാർക്കി സൂചിപ്പിക്കുന്നത്. ക്രൈസ്തവസഭയുടെ ആദ്യകാല ഭരണത്തിലും കൗൺസിൽ സംവിധാനത്തിലും ഈ ആസ്ഥാനങ്ങൾക്ക് നിർണായക പങ്കുണ്ടായിരുന്നു.
2024ൽ മാർപ്പാപ്പയുടെ ‘പാത്രിയാർക്ക് ഓഫ് ദ വെസ്റ്റ്’ എന്ന പരമ്പരാഗത സ്ഥാനപ്പേര് പുനഃസ്ഥാപിച്ചതിനെയും ബർത്തലോമിയോ സ്വാഗതം ചെയ്തു. കത്തോലിക്കാ–ഓർത്തഡോക്സ് സംവാദം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള “ചെറുതെങ്കിലും ഒട്ടും അപ്രധാനമല്ലാത്ത ചുവടുവയ്പ്പ്” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
ബുഡാപെസ്റ്റിൽ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പുതിയ ഓർത്തഡോക്സ് ക്രൈസ്തവ സംവാദകേന്ദ്രമായ ‘ഫനാരിയോൺ’ ഉദ്ഘാടനം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം. ഹംഗേറിയൻ സർക്കാരിന്റെ പിന്തുണയോടെയാണ് കേന്ദ്രവും അനുബന്ധമായ ത്രീ ഹൈറാർക്ക്സ് ദേവാലയവും തുറന്നത്.
നവംബർ 30ന് വിശുദ്ധ അന്ത്രയോസിന്റെ തിരുനാളിനോടനുബന്ധിച്ച് കോൺസ്റ്റാന്റിനോപ്പിളിൽ അലക്സാണ്ട്രിയ, അന്ത്യോക്യ, ജറുസലേം പാത്രിയാർക്കീസുമാരെ പങ്കെടുപ്പിച്ച് സഹോദരസംഗമം നടത്താനും ബർത്തലോമിയോ ക്ഷണിച്ചിട്ടുണ്ട്. ചരിത്രപരമായ പെന്റാർക്കിയുടെ അപൂർണാവസ്ഥയും വിശ്വാസികൾ നേരിടുന്ന സമകാലിക വെല്ലുവിളികളും ചർച്ച ചെയ്യുകയാണ് ലക്ഷ്യം.
1054ലെ മഹാവിഭജനത്തിന് ശേഷം കത്തോലിക്കാ–ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള പൂർണ കൂദാശാ കൂട്ടായ്മ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. മാർപ്പാപ്പയുടെ പ്രാഥമിക അധികാരം, ‘ഫിലിയോക്ക്’ ഉൾപ്പെടെയുള്ള ദൈവശാസ്ത്ര വിഷയങ്ങൾ, സഭാ ഭരണവുമായി ബന്ധപ്പെട്ട വ്യത്യാസങ്ങൾ എന്നിവയാണ് പ്രധാന തർക്കവിഷയങ്ങൾ.
1965ൽ പോൾ ആറാമൻ മാർപ്പാപ്പയും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസ് അഥനഗോറസും പരസ്പര ബഹിഷ്കരണ നടപടികൾ പിൻവലിച്ചത് ബന്ധം മെച്ചപ്പെടുത്തുന്നതിലെ നിർണായക ഘട്ടമായിരുന്നു. തുടർന്ന് വിവിധ മാർപ്പാപ്പമാരുടെയും ഓർത്തഡോക്സ് പാത്രിയാർക്കീസുമാരുടെയും നേതൃത്വത്തിൽ ദൈവശാസ്ത്ര സംവാദങ്ങളും ഉന്നതതല കൂടിക്കാഴ്ചകളും തുടരുകയാണ്.
ബർത്തലോമിയോയുടെ പുതിയ പ്രസ്താവന ഉടൻ സഭൈക്യം സംഭവിക്കുമെന്ന പ്രഖ്യാപനമല്ലെന്നും നിലവിലുള്ള ദൈവശാസ്ത്രപരമായ ഭിന്നതകൾക്ക് പരിഹാരം കണ്ടെത്തിയതായി അർത്ഥമാക്കുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ക്രൈസ്തവ ഐക്യം പുനഃസ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ദീർഘകാല നിലപാടിന്റെ ആവർത്തനമാണിത്.