
കൊല്ലം: കേരളതീരത്ത് ഓഗസ്റ്റ് 8 വരെ ശക്തമായ കാറ്റിനും പ്രക്ഷുബ്ധമായ കടലിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ ആനി ജൂല തോമസ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മോശം കാലാവസ്ഥ, ശക്തമായ കാറ്റ്, പ്രക്ഷുബ്ധമായ കടൽ എന്നിവ ഓഗസ്റ്റ് 8 വരെ മത്സ്യബന്ധനത്തിന് പ്രതികൂലമായ സാഹചര്യമാണെന്ന് അധികൃതർ അറിയിച്ചു.
മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശവാസികളും കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവമായി കാണണമെന്നും അധികൃതർ നിർദേശിച്ചു. കടലിൽ പോകുന്നതിൽ നിന്ന് മത്സ്യത്തൊഴിലാളികൾ വിട്ടുനിൽക്കുകയും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണം.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ശക്തമായ കാറ്റിന്റെ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.