
പാലക്കാട്: റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അധ്യാപിക മരിക്കുകയും മകൾ ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്ത ദാരുണ സംഭവം ചെർപ്പുളശ്ശേരി സമീപം കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനടുത്ത് നടന്നു. നെല്ലായ സ്വദേശി പുത്തൻവീട്ടിൽ ഉഷ (54) ആണ് മരിച്ചത്. മകൾ പ്രാർത്ഥന ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.

ഏപ്രിൽ 26 ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. സ്റ്റേഷനിലെത്താൻ എളുപ്പവഴിയായി പാളത്തിലൂടെ നടന്നുപോകുകയായിരുന്ന ഉഷയും മകളും, എതിരെ നിന്നും ട്രെയിൻ വരുന്നത് കണ്ട് പ്ലാറ്റ്ഫോമിലേക്ക് വേഗത്തിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് പിന്നിൽ നിന്നും അതിവേഗം എത്തിയ കോട്ടയം–നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുന്നിൽ നിന്നുള്ള ട്രെയിനിന്റെ ശബ്ദത്തിൽ പിന്നിൽ നിന്നെത്തിയ ട്രെയിൻ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഉഷയുടെ മരണം സ്ഥിരീകരിച്ചു. പ്രാർത്ഥന ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പൊട്ടച്ചിറയിലെ ശബരി സ്കൂളിലെ അധ്യാപികയായിരുന്നു ഉഷ
ഭർത്താവ് രാമപ്രസാദും മക്കളായ പ്രാർത്ഥനയും പാവനയും ഉൾപ്പെടുന്ന കുടുംബം ദാരുണവാർത്തയിൽ തകർന്ന നിലയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഏപ്രിൽ 27ന് നെല്ലായയിലെ വസതിയിൽ ഉഷയുടെ സംസ്കാരം നടത്തി.
റെയിൽവേ പാളത്തിലൂടെ നടക്കുന്നത് അതീവ അപകടകരമാണെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.