
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പതിറ്റാണ്ടുകൾക്ക് ശേഷം അപൂർവ കാട്ടുപൂച്ച ഇനമായ കാരക്കലിനെ (Caracal) കണ്ടെത്തിയത് സംസ്ഥാനത്തിന്റെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ സുപ്രധാന നേട്ടമായി. അടുത്തിടെ നടത്തിയ ക്യാമറ ട്രാപ്പ് സർവേയ്ക്കിടെയാണ് ഈ അപൂർവ ജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്.

നീണ്ട കാലമായി പ്രദേശത്ത് കാണാതായിരുന്ന കാരക്കലിന്റെ തിരിച്ചുവരവ്, കുനോ ദേശീയോദ്യാനത്തിലെ ആവാസവ്യവസ്ഥയുടെ ആരോഗ്യവും സംരക്ഷണ പ്രവർത്തനങ്ങളുടെ വിജയവും വ്യക്തമാക്കുന്നതാണെന്ന് വന്യജീവി വിദഗ്ധർ വിലയിരുത്തുന്നു.
വലിപ്പമുള്ള വന്യപൂച്ചയായ കാരക്കൽ, ചെവിയുടെ അറ്റത്തുള്ള നീണ്ട കറുത്ത രോമക്കൂട്ടങ്ങളാണ് പ്രധാന പ്രത്യേകത. അതീവ ജാഗ്രത പുലർത്തുന്ന സ്വഭാവവും രാത്രികാല സഞ്ചാരവുമുള്ളതിനാൽ ഇവയെ നേരിട്ട് കാണുന്നത് വളരെ അപൂർവമാണ്.
ക്യാമറ ട്രാപ്പിൽ പതിഞ്ഞ ചിത്രം കാരക്കലിന്റെ പ്രദേശത്തെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണെന്ന് അധികൃതർ അറിയിച്ചു. ഈ കണ്ടെത്തൽ കുനോ ദേശീയോദ്യാനത്തിലെ ജൈവവൈവിധ്യ സമ്പത്ത് കൂടുതൽ സമ്പന്നമാണെന്നതിന് തെളിവാണെന്നും വന്യജീവി സംരക്ഷണത്തിന് പുതിയ പ്രതീക്ഷ നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ആഫ്രിക്ക, പശ്ചിമേഷ്യ, ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കാരക്കലിന്റെ എണ്ണം രാജ്യത്ത് വളരെ കുറവാണ്. അതിനാൽ കുനോയിൽ നിന്നുള്ള ഈ പുതിയ രേഖപ്പെടുത്തൽ, അപൂർവ ജീവിവർഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.