
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ റെക്കോർഡുകൾ തകർത്ത് തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി. റായ്പൂരിൽ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് വിക്കറ്റ് നിർണ്ണായക ജയം നേടിക്കൊടുക്കുകയായിരുന്നു കോഹ്ലി. 60 പന്തിൽ പുറത്താകാതെ 105 റൺസ് നേടിയ കോഹ്ലി 11 ഫോറും മൂന്ന് സിക്‌സും പറത്തി. ഐപിഎൽ ചരിത്രത്തിലെ അദ്ദേഹത്തിന്റെ ഒൻപതാം സെഞ്ചുറിയാണിത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ കോഹ്ലി സ്വന്തമാക്കി.

തന്റെ ഇന്നിങ്‌സിനിടെ ട്വന്റി-20 ക്രിക്കറ്റിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായും ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരമായും കോഹ്ലി മാറി. ഇതോടെ ക്രിസ് ഗെയിലിന്റെ റെക്കോർഡും അദ്ദേഹം മറികടന്നു. ഐപിഎൽ സീസണിൽ 400 റൺസ് പിന്നിടുന്ന താരമായും കോഹ്ലി ശ്രദ്ധേയനായി.
മഴയും നനഞ്ഞ ഔട്ട്‌ഫീൽഡും കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ ബെംഗളൂരു ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. അങ്ക്രിഷ് രഘുവംശി 71 റൺസും റിങ്കു സിംഗ് പുറത്താകാതെ 49 റൺസും നേടി ടീമിനെ മികച്ച സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിങ്ങിൽ ബെംഗളൂരു 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയായിരുന്നു വിജയത്തിന്റെ അടിസ്ഥാനം. കൊൽക്കത്തയ്ക്കായി കാർത്തിക് ത്യാഗി മൂന്ന് വിക്കറ്റ് നേടി. മത്സരത്തിലെ മികച്ച താരമായി കോഹ്ലിയെ തിരഞ്ഞെടുത്തു.
ഈ ജയത്തോടെ ആർസിബി എട്ടാം വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പ്ലേ ഓഫ് സാധ്യതകളും ശക്തമാക്കി. ഇന്ന് ധർമ്മശാലയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സും, മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും.