
ഇടുക്കി ജില്ലയിലെ ആനച്ചാലിലുള്ള സ്കൈ ഡൈനിംഗ് കേന്ദ്രത്തിൽ ക്രെയിനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിനോദസഞ്ചാരികൾ ഉയരത്തിൽ കുടുങ്ങിക്കിടക്കുകയാണ്, ഏകദേശം 150 അടി ഉയരത്തിലാണ് പ്ലാറ്റ്ഫോം മധ്യാകാശത്തിൽ നിശ്ചലമായത്.
ക്രെയിനിന്റെ ഹൈഡ്രോളിക് ലിവറിൽ ഉണ്ടായ തകരാറാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. തകരാറ് സംഭവിക്കുമ്പോൾ പ്ലാറ്റ്ഫോമിൽ രണ്ട് ചെറിയ കുട്ടികളടക്കം അഞ്ച് പേർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇവർ മലപ്പുറം സ്വദേശികളായ വിനോദസഞ്ചാരികളും സ്ഥാപനത്തിലെ ജീവനക്കാരുമാണ്.
ഒന്നര മണിക്കൂറിലധികമായി ഇവർ മുകളിൽ കുടുങ്ങിക്കിടക്കുകയെന്നാണ് റിപ്പോർട്ട് . വിവരം ലഭിച്ചതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ക്രെയിൻ സാധാരണ നിലയിൽ പ്രവർത്തനക്ഷമമാക്കി താഴെയിറക്കാനാകുമ്പോഴേ ആളുകളെ സുരക്ഷിതമായി മാറ്റാനാകൂ എന്നതാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിനായി സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടർ ഡിടിപിസിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കാൻ നിർദേശം നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
