ന്യൂഡൽഹി: ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് ഇൻസ്റ്റഗ്രാമിൽ അനുയായികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ‘സീസൺ 2’ പ്രതിഷേധം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചത്.

വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തം ഉറപ്പാക്കുക, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈയിൽ 37 ദിവസം നീണ്ടുനിന്ന പ്രതിഷേധത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ അനുകൂലിക്കുന്നവർ ദിപ്കെയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എന്നാൽ പ്രതിഷേധത്തെ ‘സീസൺ’ എന്ന രീതിയിൽ അവതരിപ്പിക്കുന്നത് ഗൗരവമുള്ള സാമൂഹിക ഇടപെടലിനെ വിനോദപരിപാടിയാക്കി മാറ്റുന്നതാണെന്ന് വിമർശനവും ഉയർന്നിട്ടുണ്ട്.
അടുത്തിടെ ജാർഖണ്ഡിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ ദിപ്കെ നേരിട്ട് പങ്കെടുക്കാതിരുന്നതിനെക്കുറിച്ചും ചിലർ ചോദ്യമുയർത്തി. എന്നാൽ ജാർഖണ്ഡിലേക്ക് താൻ ഒരു പ്രതിനിധി സംഘത്തെ അയച്ചിരുന്നുവെന്ന് ദിപ്കെ വ്യക്തമാക്കി.
ജന്തർ മന്തറിലെ ആദ്യഘട്ട പ്രതിഷേധത്തിന് ലഭിച്ച ജനപിന്തുണയുടെ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട സമരത്തിനുള്ള പ്രഖ്യാപനം. പുതിയ പ്രതിഷേധത്തിന്റെ തീയതിയും ആവശ്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.