തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഎംജിയിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപി സുരക്ഷിതമായി പുറത്തിറങ്ങി. വെള്ളിയാഴ്ച (ജൂലൈ 17) വൈകിട്ടാണ് സംഭവം.
റോട്ടറി ക്ലബ്ബിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറാം നിലയിലേക്ക് ലിഫ്റ്റിൽ പോകുന്നതിനിടെയാണ് ഓവർലോഡ് കാരണം ലിഫ്റ്റ് പ്രവർത്തനരഹിതമായി നിൽക്കുകയും ശശി തരൂർ എംപിയും കൂടെയുണ്ടായിരുന്നവരും അതിൽ കുടുങ്ങുകയും ചെയ്തത്.
ഹോട്ടൽ ജീവനക്കാർ ആദ്യം ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റ് തുറന്ന് ശശി തരൂരിനെയും മറ്റ് യാത്രക്കാരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു.
ഏകദേശം 30 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നെങ്കിലും പുഞ്ചിരിയോടെയാണ് ശശി തരൂർ പുറത്തിറങ്ങിയത്. സമയോചിതമായി രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിക്കുകയും തങ്ങളുടെ സേവനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ലിഫ്റ്റ് പ്രവർത്തനരഹിതമായതിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഹോട്ടൽ അധികൃതർ പരിശോധന നടത്തിവരികയാണ്.