
ന്യൂഡൽഹി: ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി 9,450 കോടി രൂപ ചെലവിൽ നാല് റെയിൽവേ മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതികൾക്ക് അനുമതി നൽകിയത്.

ഖരഗ്പൂർ–ഭദ്രക് പാതയിൽ 173 കിലോമീറ്റർ നാലാം ലൈൻ, ഭദ്രക്–ഹരിദാസ്പൂർ പാതയിൽ 75 കിലോമീറ്റർ നാലാം ലൈൻ, ഗുമ്മിഡിപുണ്ടി–ഗൂഡൂർ പാതയിൽ 90 കിലോമീറ്റർ മൂന്നാം/നാലാം ലൈനുകൾ, കട്ടക്ക്–പരദീപ് പാതയിൽ 72 കിലോമീറ്റർ മൂന്നാം/നാലാം ലൈനുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ആകെ 410 കിലോമീറ്റർ ദൈർഘ്യമുള്ള അധിക റെയിൽ പാതകൾ ഇതിലൂടെ ശൃംഖലയിലേക്ക് കൂട്ടിച്ചേർക്കും.
പദ്ധതികൾ പൂർത്തിയാകുന്നതോടെ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും ശേഷി വർധിക്കുകയും തിരക്ക് കുറയുകയും രാജ്യത്തെ ലോജിസ്റ്റിക്സ് സംവിധാനത്തിന് കൂടുതൽ കാര്യക്ഷമത ലഭിക്കുകയും ചെയ്യും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റിയും ഇതിലൂടെ മെച്ചപ്പെടും. ഭിതർകനിക ദേശീയോദ്യാനം, പുലിക്കട്ട് തടാകം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും പദ്ധതികൾ ഗുണകരമാകും.
ആറ് സംസ്ഥാനങ്ങളിലെ 6,448 ഗ്രാമങ്ങളിലായി ഏകദേശം 60 ലക്ഷം പേർക്ക് പദ്ധതികളുടെ പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. 2030–31ഓടെ പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
റെയിൽ ഗതാഗത ശേഷി വർധിപ്പിക്കുന്നതിനൊപ്പം ചരക്കുനീക്കത്തിന്റെ വേഗതയും കാര്യക്ഷമതയും മെച്ചപ്പെടുത്താനും റോഡ് ഗതാഗതത്തിലെ സമ്മർദം കുറയ്ക്കാനും പദ്ധതികൾ സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.