കൊൽക്കത്ത: വർഷങ്ങളായി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന 55,000 കോടിയിലധികം രൂപയുടെ 12 കേന്ദ്ര സർക്കാർ അടിസ്ഥാനസൗകര്യ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ പുതിയ നീക്കമാരംഭിച്ചു. ദേശീയപാതകൾ, പ്രകൃതി വാതക പൈപ്പ്‌ലൈൻ, ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ, കൽക്കരി, ഖനന മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട വമ്പൻ പദ്ധതികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ, നിയമപരമായ അനുമതികൾ, വനാനുമതി, നഷ്ടപരിഹാര വിതരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പദ്ധതികൾ വർഷങ്ങളായി നിലച്ചുകിടക്കാൻ പ്രധാന കാരണമായത്.
പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ഉന്നതതല യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി സുവേന്ദു അധികാരി, വിവിധ വകുപ്പുകൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ഏകോപനം ശക്തമാക്കി തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകി.
പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്ന പ്രധാന പദ്ധതികളിൽ 17,405 കോടി രൂപയുടെ ജഗ്ദീഷ്‌പൂർ–ഹാൽദിയ പ്രകൃതി വാതക പൈപ്പ്‌ലൈൻ, 9,265 കോടി രൂപയുടെ നോർത്ത് ഈസ്റ്റ് ഗ്യാസ് ഗ്രിഡ്, 12,407 കോടി രൂപയുടെ പറദീപ്–നുമാലിഗഡ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ, 12,600 കോടിയിലധികം രൂപയുടെ ദേശീയപാത അതോറിറ്റിയുടെ വിവിധ റോഡ് പദ്ധതികൾ, ജാർഖണ്ഡ്–റാണിഗഞ്ച് കൽക്കരിപ്പാട വികസന മാസ്റ്റർ പ്ലാൻ എന്നിവ ഉൾപ്പെടുന്നു.
പദ്ധതികൾക്ക് ആവശ്യമായ അനുമതികൾ വേഗത്തിൽ ലഭ്യമാക്കി നടപ്പാക്കാൻ കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും വലിയ ഉത്തേജനമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്