
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സി.ടി. സ്കാൻ സെന്ററും അഡ്വാൻസ്ഡ് ക്ലിനിക്കൽ ലാബും സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകി. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് നൽകിയതായി കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ് അറിയിച്ചു.

സി.ടി. സ്കാൻ സേവനത്തിന് പുറമെ, നിലവിൽ ആശുപത്രിയിൽ ലഭ്യമല്ലാത്ത അത്യാധുനിക ലാബ് പരിശോധനകളും പുതിയ അഡ്വാൻസ്ഡ് ക്ലിനിക്കൽ ലാബിലൂടെ ലഭ്യമാകും.

കരുനാഗപ്പള്ളി മേഖലയിലെ സർക്കാർ സംവിധാനത്തിൽ ആദ്യമായാണ് സി.ടി. സ്കാൻ യൂണിറ്റും അഡ്വാൻസ്ഡ് ക്ലിനിക്കൽ ലാബും എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ സാധാരണക്കാർക്ക് കൂടുതൽ മികച്ചതും ആധുനികവുമായ ചികിത്സാ-പരിശോധനാ സൗകര്യങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.